Tweet 298

    Tweet 298
    April 8, 2023 • Saturday
    Post Header

    ഉഹ്ദ് പർവതത്തിന്റെ താഴ്‌വാരത്ത് പൊരിഞ്ഞ പോരാട്ടം അരങ്ങേറി. നബിﷺയുടെ നിർദേശപ്രകാരം അലി (റ) പതാകയുമായി മുന്നോട്ട് നീങ്ങി. നബിﷺ അപ്പോൾ അൻസ്വാറുകളുടെ കൂടെയായിരുന്നു. മുശ്‌രിക്കുകളുടെ പതാകവാഹകനായ ത്വൽഹത് ബിൻ അബീത്വൽഹ അലമുറയിട്ട് വിളിച്ചു ചോദിച്ചു, “ആരുണ്ട് രംഗത്ത് വന്ന് നേരിടാൻ?” ആരും ഒന്നും പ്രതികരിച്ചില്ല. വീണ്ടും അവൻ ഒച്ചയിട്ട് വിളിച്ചു : “മുഹമ്മദിﷺൻ്റെ അനുയായികളേ! നിങ്ങളല്ലേ പറഞ്ഞത്, നിങ്ങളിൽ നിന്ന് ആരെങ്കിലും കൊല്ലപ്പെട്ടാൽ സ്വർഗത്തിലും ഞങ്ങളിൽ നിന്ന് ആരെങ്കിലും കൊല്ലപ്പെട്ടാൽ നരകത്തിലുമാണെന്ന്. നിങ്ങളാപ്പറഞ്ഞത് സത്യമാണെങ്കിൽ, നിങ്ങളിൽ ആരെങ്കിലുമുണ്ടോ എന്നെ നേരിടാൻ?” ഉടനെ അലി (റ) രംഗത്തേക്ക് വന്നു. അവനെ മുഖാമുഖം നേരിട്ടു. അധികം വൈകിയില്ല, അവൻ നിലം പതിച്ചു. മുശ്‌രിക്കുകളുടെ പതാകവാഹകന്റെ വിയോഗം നബിﷺയുടെ പ്രവചനത്തിന്റെ പുലർച്ച കൂടിയായിരുന്നു. വിശ്വാസികൾ പടച്ചവനെ മഹത്വപ്പെടുത്തി. തക്ബീർ മുഴക്കി. ശത്രുപാളയത്തിലേക്ക് വിശ്വാസികൾ ഇരച്ചു കയറി. അബൂ ശൈബ ഉസ്മാൻ ബിൻ അബീത്വൽഹ: മുശ്‌രിക്കുകളുടെ പതാക ഏറ്റെടുത്തു. ഹംസ(റ)യുമായുള്ള ഏറ്റുമുട്ടലിൽ അയാൾ കൊല്ലപ്പെട്ടു. ഉടനെ അബു സഅ്ദ് ബിൻ അബീത്വൽഹ പതാകയേറ്റെടുത്തു. സഅ്ദ്ബിൻ അബീവഖ്ഖാസി(റ)ൻ്റെ അമ്പേറ്റ് അയാളും നിലം പൊത്തി. പിന്നീട് പതാക വഹിച്ചത് മുസാഫിഉ ബിൻ ത്വൽഹയായിരുന്നു. ആസ്വിമുബിൻ സാബിത് (റ) അവരെ ഉന്നം വച്ചു. അമ്പ് പിഴച്ചില്ല. അവനും നിലം പതിച്ചു. ഉടനെ ഹാരിസ് ബിൻ ത്വൽഹ പതാകയേറ്റെടുത്തു. ആസ്വിമി(റ)ന്റെ അസ്ത്രം അയാളെയും നിലത്ത് വീഴ്ത്തി. ഹാരിസിന്റെയും മുസാഫിഇന്റെയും മാതാവ് മക്കളുടെ പ്രതിയോഗി ആരാണെന്ന് തിരിച്ചറിഞ്ഞു. ‘ഇനി ആസ്വിമി(റ)ൻ്റെ തലയോട്ടിയിൽ മദ്യപിച്ചിട്ടേ ജീവിതമുള്ളൂ’ എന്നവർ പ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ ശിരസ്സിനവർ നൂറൊട്ടകം ഇനാം പ്രഖ്യാപിച്ചു. ‘സുലാഫ:’ എന്നായിരുന്നു അവളുടെ പേര്.
    പിന്നീട് പതാക വഹിച്ചത് കിലാബ് ബിൻ ത്വൽഹയായിരുന്നു. ഉസ്മാനോ(റ) സുബൈറോ(റ) നേരിട്ടപ്പോൾ അയാളും നിലംപരിശായി. ശേഷം പതാകയെത്തിയത് ജൂലാസിൻ്റെ കൈയിലാണ്. ത്വൽഹത്തി(റ)ന്റെ പ്രതിരോധത്തിൽ അയാളും നിലത്ത് വീണു. തുടർന്നങ്ങോട്ട് അർത്ഥാത് ബിൻശർഹബീൽ, ശുറൈഹ് ബിൻ ഖാരിള്, അബൂസൈദ് ബിൻ ഉമൈർ, ഖാസ്വിത് ബിൻ ശുറഹ്ബിൽ എന്നിവർ പതാകവാഹകരായി. അലി(റ)യുടെയും ഉസ്മാനി(റ)ന്റെയും പ്രതിരോധത്തിൽ ഓരോരുത്തരും പരലോകം പ്രാപിച്ചു. ഒടുവിൽ അംറത് ബിൻത് അൽഖമ: എന്നവൾ പതാകയെടുത്തുപിടിച്ചു.
    പതാകവാഹകർ ഓരോരുത്തരായി നിലം പൊത്തിയതോടെ മുശ്‌രിക്കുകളുടെ ആത്മവീര്യം നഷ്ടമായി. അവർ അവിടവിടെയായിച്ചിതറിയോടി. എന്ത് ചെയ്യണമെന്നറിയാതായപ്പോൾ അവരുടെ സ്ത്രീകൾ വിലാപവും ‘നാശമേ, കഷ്ടമേ’ എന്ന രോദനവും തുടങ്ങി.
    ഉഹ്ദ് പോർക്കളത്തിലെ പ്രാഥമിക രംഗത്തിന്റെ അവലോകനമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
    മക്കയിൽ നിന്ന് നൂറുകണക്കിന് മൈലുകൾ താണ്ടി പ്രവാചകരെﷺയും വിശ്വാസികളെയും നാമാവശേഷമാക്കാൻ പടയൊരുക്കം നടത്തിവന്ന സൈന്യത്തിന്റെ ദുരവസ്ഥയാണ് നാം കണ്ടത്. മദീനക്കാർ അനിവാര്യമായ പ്രതിരോധത്തിന്റെ കർമഭൂവിലെ പോരാളികൾ ! വ്യവസ്ഥാപിതമായ സൈന്യമോ ഒരു രാജാവിന്റെ കാലാൾപ്പടയോ അല്ല. ആദർശത്തെ ഹൃദയത്തിലേറ്റി അതിൻ്റെ സംരക്ഷണത്തിനായി സർവാത്മനാ സമർപ്പിച്ചിറങ്ങിയ വിശ്വാസികൾ മാത്രം. പരിശീലനം നേടിയ പട്ടാളമോ ആയോധനകലയാർജിച്ച ഭടന്മാരോ അല്ലേ അല്ല. നെഞ്ചിലേറ്റിയ വിശ്വാസത്തിന്റെ കാവലിന് വേണ്ടി എന്തും സഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത സന്നദ്ധ സംഘം മാത്രം.
    ഇത്രയുമൊക്കെ ആയപ്പോഴേക്കും ഉഹ്ദിലെ കാറ്റിന്റെ ദിശയൊന്ന് മാറി. നമുക്കതൊന്ന് വായിച്ചു തുടരാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...