Tweet 297

    Tweet 297
    April 7, 2023 • Friday
    Post Header

    തുടർന്ന് നബിﷺ ഒരു ഖഡ്ഗം പുറത്തെടുത്തു. അടുത്ത് നിന്ന അനുയായികൾ അതിന് വേണ്ടി നീങ്ങി. ഉടനെ അവിടുന്നു ചോദിച്ചു, “ആരാണിതിന്റെ ബാധ്യത നിറവേറ്റും വിധം ഏറ്റെടുക്കുക?” അപ്പോഴെല്ലാവരും നീട്ടിയ കൈ പിൻവലിച്ചു. നബിﷺ വാളാർക്കും നൽകിയില്ല. പിന്നീട് ഈ വാൾ പ്രദർശിപ്പിച്ചപ്പോൾ ഉമർ (റ)വും സുബൈർ (റ)വും ആവശ്യപ്പെട്ടു. നബിﷺ അവർക്ക് നൽകിയില്ല. അലി (റ) ആവശ്യപ്പെട്ടപ്പോൾ അവിടെയിരിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും അവിടുന്ന് ഇപ്രകാരം ചോദിച്ചു, “ഇതിന്റെ കടപ്പാട് വീടും വിധം ആരാണിതിനെ പരിപാലിക്കുക?” ഉടനെ അബു ദുജാന (റ) എഴുന്നേറ്റു ചോദിച്ചു, “അല്ലയോ അല്ലാഹുവിന്റെ തിരുദൂതരേﷺ! എന്താണതിന്റെ ദൗത്യം?”
    ” ശത്രു പരാജയപ്പെടും വരെ അതുമേന്തിപ്പൊരുതുക “. ഉടനെ അദ്ദേഹം പറഞ്ഞു, “അത് ഞാൻ പരിപാലിച്ചോളാം “. നബി ﷺ അദ്ദേഹത്തിനാ വാള് നൽകിയിട്ട് പറഞ്ഞു, “നിനക്ക് ഞാനിത് തന്നാൽ അവസാന നിരയിൽ വരെയെത്തി നീ പൊരുതിക്കോളണം”.
    അബൂ ദുജാന (റ) ധീരനായ യോദ്ധാവും പ്രൗഢിയോടെ പടക്കളത്തിൽ നിലകൊള്ളുന്ന ആളുമായിരുന്നു. അദ്ദേഹം തലയിൽ ഒരു ചുവന്ന കെട്ടും കെട്ടി ഇറങ്ങിയാൽ ഇതൊരിറക്കം തന്നെയാണെന്ന് ഏവരും പറയും. അദ്ദേഹം നബിﷺയുടെ പക്കൽ നിന്ന് ഖഡ്ഗം വാങ്ങി ചുവന്ന കെട്ടും കെട്ടിയിറങ്ങിയപ്പോൾ അൻസ്വാരികൾ പറഞ്ഞു, “അബൂദുജാന (റ) മരണക്കെട്ടും കെട്ടിയിറങ്ങിയിരിക്കുന്നു “.
    ശത്രുപാളയത്തിലേക്ക് അബൂദുജാന (റ) ഗമയോട് നടന്നു പോകുന്ന ഭാവം കണ്ടപ്പോൾ നബിﷺ പറഞ്ഞു. “ഇത്തരമൊരു സാഹചര്യത്തിലല്ലെങ്കിൽ, അല്ലാഹുവിന്റെ അനിഷ്ടത്തിന് കാരണമായേക്കാവുന്ന നടത്തമാണല്ലോ ഇത് “.
    സുബൈറി(റ)ന് നൽകാതെ അബൂ ദുജാന(റ)യ്ക്ക് പടവാൾ കൈമാറിയതിൽ സുബൈറി(റ)നു ഒരു പരിഭവം തോന്നി. സുബൈർ (റ) തന്നെ പറയുന്നു : “ഞാനിങ്ങനെ ആലോചിച്ചു. ഞാൻ നബിﷺ യുടെ പിതൃസഹോദരന്റെ മകൾ സഫിയ്യയുടെ മകൻ. ഞാൻ ചോദിച്ചിട്ട് തരാതെ അബൂ ദുജാന (റ)യ്ക്ക് നൽകി. ഞാനദ്ദേഹത്തെ ഒന്നു പിൻതുടർന്നു നോക്കട്ടെ എന്താണ് ചെയ്യുന്നതെന്ന്. ഞാൻ പിന്നിൽ കൂടി. അദ്ദേഹം ഒരു കവിതയും ചൊല്ലി മുന്നോട്ട് നീങ്ങി. ‘അനല്ലദീ ആഹദനി ഖലീലി… (ഞാനെന്റെ ആത്മ മിത്രത്തോട് കരാർ ചെയ്തയാളാണ്.) പോകുന്ന വഴിയൊക്കെ ഇടിച്ചിളക്കി അദ്ദേഹം മുന്നോട്ട് നീങ്ങി. അപ്പോൾ ശത്രുക്കളിൽ ഒരാൾ അബൂദുജാന(റ)യെ വെട്ടി. അതിവിദഗ്ധമായി അത് തടുത്തു. പിന്നെ അവന് നേരെത്തിരിഞ്ഞു. അതാ കിടക്കുന്നു അവൻ ! ചേതനയറ്റു, നിലംപതിച്ചു “.
    യുദ്ധം കൊടുമ്പിരിക്കൊണ്ടു. അലി(റ)യും ഹംസ(റ)യും സുബൈറും(റ) ഏറെ തീക്ഷ്ണതകൾ നേരിട്ടു. ശത്രുക്കളുടെ ഒരുക്കങ്ങൾ ചെറുതായിരുന്നില്ലല്ലോ? ബദ്റിൽ നിന്ന് വ്യത്യസ്തമായി അണികളെ ഒരുമിച്ചു നിർത്തുന്നതിൽ അബൂസുഫിയാൻ വിജയിച്ചു. തന്ത്രശാലിയായ അദ്ദേഹം മുസ്‌ലിംകൾക്കിടയിൽ ഇരച്ചു കയറാനുള്ള ഓരോ പഴുതും പരിശോധിച്ചുകൊണ്ടിരുന്നു.
    മക്കക്കാർക്ക് ഇത് അഭിമാനത്തിൻ്റെ പടനീക്കം. പകവീട്ടലിന്റെ വീര്യം ! അവസാനത്തെ ഊർജവും ഉപയോഗിക്കാൻ അവർ കാത്തിരിക്കുന്നു. ബദ്റിൽ നിന്ന് ലഭിച്ച നഷ്ടങ്ങളോട് തിരിച്ചു ചോദിക്കാനുള്ള അവസരം. വിശ്വാസികൾക്കിത് അതിജീവനത്തിന്റെ രണ്ടാം പടവ്. ബദ്റിൽ നിന്ന് കൊതിച്ച സ്വർഗം സാക്ഷാത്ക്കരിക്കാനുള്ള സുവർണ സന്ദർഭം. അവിടെ എത്താൻ കഴിയാത്തവർ കേട്ടറിഞ്ഞ ബദ്റിനെ അനുഭവിക്കാനുള്ള ആഗ്രഹത്തിന്റെ പൂർത്തീകരണം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...