Tweet 233

    Tweet 233
    February 2, 2023 • Thursday
    Post Header

    “അല്ലാഹുവേ, ഖുറൈശികൾ അവരുടെ ഗമയും അഹങ്കാരവും ദുരഭിമാനവും കാരണം മുന്നോട്ട് വരുകയാണ്. അവർ നിന്റെ കൽപ്പനകൾ ലംഘിക്കുകയും നിന്നോട് ശത്രുത പുലർത്തുകയും ചെയ്യുന്നു. അവർ നിന്റെ ദൂതനെ അവിശ്വസിക്കുന്നു; നിരാകരിക്കുന്നു. അതിനാൽ അല്ലാഹുവേ,
    നീ വാഗ്ദാനം ചെയ്ത വിജയം നീ വേഗത്തിലാക്കേണമേ! അല്ലാഹുവേ, നീ എനിക്ക് വേദം അവതരിപ്പിച്ചു തന്നു. ധൈര്യപൂർവം നിലകൊള്ളാൻ പറഞ്ഞു. രണ്ടാലൊരു സംഘത്തെ നീ എനിക്ക് വാഗ്ദാനം ചെയ്തു. അതിൽ ഒന്ന് കടന്നു പോയി. തീർച്ചയായും നീ വാഗ്ദാനം ലംഘിക്കുന്നവനല്ല. അല്ലാഹുവേ, രാവിലെത്തന്നെ അവരെ നീ പരാജയപ്പെടുത്തേണമേ? ഈ സമുദായത്തിന്റെ ഫറോവയായ അബൂജഹലിനെ നീ വെറുതെ വിടരുതേ അല്ലാഹ്! സംഅത് ബിൻഅസ്‌വദിനെ നീ രക്ഷപ്പെടാൻ അനുവദിക്കരുതേ! അബൂ സംഅയുടെ കാഴ്ച നീ നഷ്ടപ്പെടുത്തേണമേ! സുഹൈലിനെ നീ വെറുതേ വിടരുതേ!”
    നബിﷺ പതാക മിസ്അബ് ബിൻ ഉമൈറിനെയേൽപ്പിച്ചു. ശേഷം, നബി ﷺ നിർദേശിച്ച ഭാഗത്തേക്ക് പോയി നിന്നു. നബി ﷺ അനുയായികളുടെ അണികൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. സൂര്യനെ പിന്നിലാക്കി പടിഞ്ഞാറ് ഭാഗത്തേക്കാണ് മുസ്‌ലിം സൈന്യം തിരിഞ്ഞു നിന്നത്. ഖുറൈശികൾ സൂര്യനഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞു. അപ്പോഴൊരാൾ നബി ﷺ യോട് വന്നു പറഞ്ഞു; “അല്ലാഹുവിന്റെ ദൂതരേ,
    അല്ലാഹുവിന്റെ നിർദേശ പ്രകാരമാണ് ഇവിടെ നിലയുറപ്പിച്ചതെങ്കിൽ അങ്ങനെയാവട്ടെ കുഴപ്പമില്ല. അതല്ലെങ്കിൽ താഴ്‌വരയുടെ ഉയർന്ന ഭാഗത്തായിരിക്കും നല്ലത്. ആ ഉപരിഭാഗത്ത് നിന്ന് ഒരു സുഗന്ധം അനുഭവിക്കുന്നുണ്ട്. അവിടുത്തേക്ക് സഹായം എത്തിയതുപോലെ. നബി ﷺ പ്രതികരിച്ചു. ഇപ്പോഴിവിടെ അണിയൊപ്പിച്ചു കഴിഞ്ഞു. ഞാൻ പതാകയും കൈമാറി. ഇനിയിപ്പോൾ ഇവിടെത്തെന്നെ തുടരാം “.
    നോക്കൂ നബിﷺയുടെ നേതൃഗുണം ! അനുയായികളുടെ അഭിപ്രായങ്ങളെ കാതോർക്കുന്നു. സ്വീകാര്യമായത് സ്വീകരിക്കുന്നു. അതാണ് ജലാശയത്തിന്റെ അടുത്ത് തമ്പടിച്ച നടപടിയിൽ നാം വായിച്ചത്. അതോടൊപ്പം വ്യക്തമായ നിലപാടും കാഴ്ചപ്പാടും നിശ്ചയദാർഢ്യവും മുന്നിൽ വച്ച് തീരുമാനമെടുക്കുന്നു. അതാണിപ്പോൾ നാം വായിച്ചത്.
    നബി ﷺ വീണ്ടും കുടിലിലേക്ക് പ്രവേശിച്ച് പ്രാർഥനയിൽ ലയിച്ചു.
    മുസ്‌ലിംകൾക്കഭിമുഖമായി വന്നപ്പോൾ അബൂജഹലിനുമുണ്ടായിരുന്നു പ്രാർഥന. അതിങ്ങനെയായിരുന്നു. “ദൈവമേ.. ഞങ്ങൾക്ക് പരിചയമില്ലാത്ത മതം അവതരിപ്പിക്കുകയും ഞങ്ങളുടെ കുടുംബബന്ധങ്ങൾ മുറിക്കുകയും ചെയ്തതാരാണോ ആ വ്യക്തിയെ നീ ഈ പ്രഭാതത്തിൽ ഇല്ലായ്മ ചെയ്യേണമേ!” ഈ സമയത്താണ് വിശുദ്ധ ഖുർആനിലെ എട്ടാമധ്യായം അൽ അൻഫാലിലെ പത്തൊമ്പതാമത്തെ സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരം വായിക്കാം. “സത്യനിഷേധികളേ, നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ മടങ്ങി വരുകയാണെങ്കിലോ നമ്മളും വരുകയാണ്‌. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്‌.”
    ഖുറൈശികളിലെ ഒരു സംഘം മുസ്‌ലിംകളുടെ ജലാശയത്തിൽ നിന്ന് വെള്ളമെടുക്കാൻ വേണ്ടി വന്നു. സ്വഹാബികളിൽ ചിലർ അവരെ തടയാനൊരുങ്ങി. നബി ﷺ അവരെ വിലക്കി. പക്ഷേ, അതിൽ നിന്ന് വെള്ളമെടുത്ത ഒരാളൊഴികെ മറ്റെല്ലാവരും പോർക്കളത്തിൽ കൊല്ലപ്പെട്ടു. ഹകീമിബ്നു ഹിസാമായിരുന്നു രക്ഷപ്പെട്ടയാൾ. പിൽക്കാലത്തയാൾ ഇസ്‌ലാം സ്വീകരിക്കുകയും പവിത്രജീവിതം നയിക്കുകയും ചെയ്തു. ഈ രക്ഷപ്പെടലിനെയോർത്ത് പിൽക്കാല ജീവിതത്തിൽ പലപ്പോഴും അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കാറുണ്ടായിരുന്നു. ”എന്നെ ബദ്റിൽ വച്ച് രക്ഷപ്പെടുത്തിയ രക്ഷിതാവ് സത്യം” എന്നദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
    ഇനി നാം പോർക്കളത്തിലേക്ക് നേരിട്ട് നോക്കുകയാണ്…
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...