
മദീനയിലെ രാഷ്ട്രീയ ഭൂമിക ഗോത്രവിചാരങ്ങളെ മറികടന്നിരുന്നില്ല. ഒരു നഗര രാഷ്ട്രം എന്ന് പറയാവുന്നതുപോലും അവിടെ ഉണ്ടായിരുന്നില്ല. അറബിയാണെങ്കിലും യഹൂദിയാണെങ്കിലും ഓരോ ഗോത്രവും സ്വതന്ത്ര യൂണിറ്റുകളായിരുന്നു. തങ്ങളുടെ മുഖ്യനെയല്ലാതെ മറ്റാരെയും അവര്‍ അനുസരിച്ചിരുന്നില്ല. ഈ ഗോത്ര മുഖ്യന്മാര്‍ നിശ്ചയിക്കപ്പെടുന്നതിന് പ്രത്യേകമായ ഒരു മാനദണ്ഡമോ വ്യവസ്ഥിതിയോ അറിയപ്പെട്ടിരുന്നില്ല. ഒത്തുകൂടാന്‍ ഓരോ ഗോത്രത്തിനും സ്വതന്ത്രമായ വേദികളുണ്ടാകും. ചിലപ്പോള്‍ അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രമുഖരാവും ഒത്തുകൂടുന്നത്. വേനല്‍ക്കാലമായാല്‍ ഉല്ലാസത്തിനും നേരമ്പോക്കിനും സംഗമങ്ങൾ സംഘടിപ്പിക്കപ്പെടാറുണ്ട്. ബനൂ നളീര്‍ ജൂതന്മാർക്ക് ഓരോ ഗോത്രത്തിനും ഒരു ‘കന്‍സ് ‘ അഥവാ പൊതുസ്വത്തുശേഖരം ഉണ്ടാകും. ഗോത്രാംഗങ്ങളെല്ലാം ഇതിലേക്ക് സംഭാവന നല്‍കണം. യുദ്ധം പോലുള്ള അപ്രതീക്ഷിത കാര്യങ്ങള്‍ക്കുള്ള ചെലവുകള്‍ ഇതില്‍ നിന്നെടുക്കും. ഒരു പ്രത്യേകതരത്തിലുള്ള സാമൂഹിക സുരക്ഷാ സംവിധാനവും അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഒരാളൊരു കുറ്റകൃത്യം നടത്തുകയോ സാമ്പത്തികമായ നഷ്ടപരിഹാരം നല്‍കേണ്ടിവരികയോ ചെയ്താല്‍ തെറ്റ് ചെയ്ത വ്യക്തിയല്ല, അയാളുടെ ഗോത്രമാണ് തുക അടയ്ക്കേണ്ടത്. എല്ലാ ഗോത്രങ്ങളെയും നിയന്ത്രിക്കുന്ന ഒരു അധികാര കേന്ദ്രവും ഉണ്ടായിരുന്നില്ല. കുറ്റവാളിയും ഇരയും വ്യത്യസ്ത ഗോത്രങ്ങളില്‍നിന്നുള്ളവരായാല്‍ മുഖ്യന്മാർ തമ്മിലുള്ള ചര്‍ച്ചയിലൂടെ ഒരു തീരുമാനത്തിലെത്തും. എന്നാലും ശക്തി ആര്‍ക്കാണോ അവര്‍ക്കനുകൂലമായിട്ടായിരിക്കും കാര്യങ്ങള്‍. തുല്യാവകാശം എന്ന ഒരു കാഴ്ചപ്പാട് പുലർത്തിയിരുന്നില്ല. വധിക്കപ്പെടുന്നത് ദുര്‍ബല ഗോത്രങ്ങളില്‍പ്പെട്ട ഒരാളാണെങ്കില്‍ അയാളുടെ ബന്ധുക്കള്‍ക്ക് ലഭിക്കുന്ന നഷ്ട പരിഹാരത്തുക കൂടുതല്‍ ശക്തിയുള്ള ഗോത്രങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ പകുതിയായിരിക്കും. ഇതിനൊന്നും ഒരു നിയമമോ വ്യവസ്ഥയോ ഉണ്ടായിരുന്നില്ല. ചിലര്‍ ചേര്‍ന്ന് നിശ്ചയിക്കുന്ന ഒരാള്‍ അയാള്‍ക്ക് തോന്നുന്ന ഒരു വിധിപ്രസ്താവം നടത്തുകയാണ് രീതി. ചിലപ്പോൾ അതിനൊരു ന്യായത്തിനും പരിഗണനയില്ലാത്ത പാരമ്പര്യ കീഴ്‌വഴക്കങ്ങളായിരിക്കും അടിസ്ഥാനം.
ഗോത്രവിചാരം അടിസ്ഥാനപരമായി ഒരു സങ്കുചിത സമൂഹമായിരിക്കും. ഗോത്രമഹിമ, താൻ പോരിമ, കലഹചിന്ത, പരിഷ്ക്കാര വൈരുദ്ധ്യം എന്നിവയെല്ലാം ഇതിൽ മുഴുത്തു നിൽക്കും. എന്നാൽ അവരിൽച്ചിലയടിസ്ഥാന വിശേഷങ്ങളും ഉണ്ടായിരുന്നു. സംഘബോധം, സമരവീര്യം, അതിഥി സത്ക്കാരം, പ്രണയചിന്തകൾ, മനോവീര്യം എന്നിവയായിരുന്നു അത്.
ഐതിഹ്യങ്ങളും ഇതിഹാസങ്ങളും അവരുടെ ആവിഷ്കാരങ്ങളെ സ്വാധീനിച്ചു. നാട്ടുനടപ്പുകളും നാടോടിക്കഥകളും പഴഞ്ചൊല്ലുകളും അവരുടെ സംഗമങ്ങളുടെ ഗതി നിയന്ത്രിച്ചു.
എണ്ണത്തിലും വലുപ്പത്തിലും ഏറ്റവ്യത്യാസങ്ങളുള്ള നാൽപ്പത്തിനാല് ഗോത്രങ്ങൾ അന്ന് മദീനയിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം ഒരു പൊതുമാനത്തിൽ ഏകീകരിക്കുക എന്ന ദൗത്യം കൂടി നബി ﷺ ക്ക് നിർവഹിക്കേണ്ടതുണ്ടായിരുന്നു.
അറബ് ഗോത്ര വിഭാഗങ്ങൾ, യഹൂദ ജനവിഭാഗങ്ങൾ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, മറ്റുള്ളവർ എന്നിങ്ങനെ ഒരു ബഹുസ്വര സമൂഹത്തെയാണ് നബി ﷺ മദീനയിൽ അഭിമുഖീകരിച്ചത്. മജൂസികൾ, സൗരാഷ്ടർ, മാഗികൾ എന്നിവരാണ് മറ്റുള്ളവർ എന്നതിൽ ഉൾപ്പെട്ടത്.
ഈ വ്യത്യസ്ത വിഭാഗങ്ങളും ഭൂമി ശാസ്ത്രപരമായി അധിവസിച്ചിരുന്ന പ്രവിശ്യകളെ മുൻനിർത്തി ഒരു വായന നടത്തുന്നത് കൗതുകകരമായിരിക്കും.
ബനൂ മുദ്ലജ്, ബനൂ ഗിഫാർ, ഖുസാഅ, അസ്‌ലം, മുസ്തലഖ്, മുസൈന, ശനുഅ എന്നീ ഗോത്രങ്ങൾ മദീനയുടെ പടിഞ്ഞാറ് ഭാഗത്ത് നിവസിച്ചവരായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
