
മിസ്അബ്(റ) സംസാരിക്കാൻ തുടങ്ങി. ഇസ്‌ലാമിനെ പ്രാഥമികമായി പരിചയപ്പെടുത്തി. ശേഷം ഖുർആനിൽ നിന്ന് അൽപഭാഗം പാരായണം ചെയ്തു. അപ്പോൾ തന്നെ ശ്രോതാവിൻ്റെ മുഖഭാവം മാറിത്തുടങ്ങി. സവിശേഷമായ ഒരു പ്രഭ പ്രത്യക്ഷമായി. അദ്ദേഹം പറഞ്ഞു. ഇതെത്ര മനോഹരമായ വചനങ്ങൾ. എത്ര സുന്ദരമായ പാരായണം. ഈ ആദർശത്തിൽ ചേരാൻ ഞാനെന്തു ചെയ്യണം. നിങ്ങൾ ശരീരവും വസ്ത്രവും ശുദ്ധിയാക്കി വരൂ. എന്നിട്ട്, സത്യസാക്ഷ്യം സ്വീകരിക്കുക. അത് പ്രഖ്യാപിക്കുക. നിസ്കരിക്കുക. ഇത്രയും കേട്ടതോടെ ഉസൈദ് എഴുന്നേറ്റു. ശരീരശുദ്ധി വരുത്തി. ശുഭ്രവസ്ത്രം ധരിച്ചു വന്ന് സത്യവാചകം പ്രഖ്യാപിച്ചു. രണ്ട് റകഅത് നിസ്കരിച്ചു. ശേഷം പറഞ്ഞു. എന്റെ പിന്നിൽ ഒരാൾ കൂടിയുണ്ട്. അദ്ദേഹം നിങ്ങളെ സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ സമൂഹത്തിൽ നിന്ന് ആരും നിങ്ങൾക്കെതിരാവുകയില്ല. കാരണം അദ്ദേഹം ജനങ്ങൾക്ക് സ്വീകാര്യനും അവരുടെ നേതാവുമാണ്. സഅദ് ബിൻ മുആദ് എന്നാണദ്ദേഹത്തിന്റെ പേര്. ഞാൻ അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയക്കാം. ഉസൈദ്(റ) തന്റെ ആയുധവുമെടുത്ത് പുറപ്പെട്ടു. സഅദിന്റെ സദസ്സിലേക്കെത്തി. അടുത്തെത്തിയപ്പോൾ തന്നെ സഅദ് പറഞ്ഞു. ഉസൈദ്(റ) നേരത്തേ പോയ ഭാവത്തിലല്ലല്ലോ ഇപ്പോൾ തിരിച്ചു വന്നത്. മുഖത്തെന്തോ ഒരു മാറ്റം. സഅദ് ചോദിച്ചു എന്തേ ഉസൈദേ.. എന്താ കാര്യം? ഞാനവരെ രണ്ടു പേരെയും കണ്ടുമുട്ടി. ഞാനവരെ തടയാൻ ശ്രമിച്ചെങ്കിലും അവർ കുഴപ്പക്കാരൊന്നുമല്ല. പിന്നെ അസ്അദ് ബിൻ സുറാറ(റ) നിങ്ങളുടെ അമ്മാവന്റെ മകനാണെന്നറിഞ്ഞതിനാൽ ബനൂ ഹാരിസക്കാർ അദ്ദേഹത്തെ വധിക്കാൻ പുറപ്പെട്ടു എന്നു കേൾക്കുന്നു. സഅദ് ഉടനെ എഴുന്നേറ്റു. തന്റെ ആയുധവുമെടുത്ത് പുറപ്പെട്ടു. അവർ രണ്ടു പേരുടെ അടുത്തെത്തി. അതാ മിസ്അബും(റ) അസ്അദും(റ) ശാന്തമായി ഇരിക്കുന്നു. അത് കണ്ടപ്പോൾ സഅദിന് മനസ്സിലായി തന്നെ ഇവരുടെ മുന്നിൽ എത്തിക്കാനാണ് ഉസൈദ്(റ) ബനൂഹാരിസയുടെ കാര്യം പറഞ്ഞതെന്ന്.
സഅദ് അസ്അദി(റ)നോട് പരുഷമായി സംസാരിച്ചു. നിങ്ങൾ എന്റെ കുടുംബക്കാരനായിരുന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഈ പ്രവേശം ശക്തമായി പ്രതിരോധിക്കുമായിരുന്നു. ഉടനെ അസ്അദ്(റ) മിസ്അബി(റ)നോട് പറഞ്ഞു. ഈ വന്നതാരാണെന്നറിയുമോ? ഇവിടുത്തെ ജനങ്ങളുടെ നേതാവാണ്. ഇദ്ദേഹത്തിന്റെ വാക്കിന് മറുവാക്കില്ലാത്ത വ്യക്തിത്വമാണ്. ഉടനെ മിസ്അബ്(റ) പറഞ്ഞു. അൽപമൊന്നിരിക്കാമോ? ഞങ്ങൾ പറയുന്നതൊന്ന് കേൾക്കുക. സ്വീകാര്യമായ കാര്യങ്ങളാണെങ്കിൽ സ്വീകരിക്കുക. അല്ലാത്ത പക്ഷം നമുക്ക് നല്ല നിലക്ക് പിരിയാം. ശരി, ന്യായമാണിപ്പറഞ്ഞത് സഅദ് സമ്മതിച്ചു. കുന്തം നിലത്ത് നാട്ടി. മിസ്അബി(റ)നെ കേൾക്കാൻ തയ്യാറായി. അദ്ദേഹം ഇസ്ലാമിനെ അവതരിപ്പിച്ചു. ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തു കേൾപ്പിച്ചു.
സഅദിന്റെ മുഖഭാവം മാറാൻ തുടങ്ങി. പ്രകാശരേഖകൾ തെളിഞ്ഞു തുടങ്ങി. അദ്ദേഹം ചോദിച്ചു. ഈ വിശ്വാസത്തിലേക്ക് പ്രവേശിക്കുന്നതിന്റെ രീതി എങ്ങനെയാണ്. നേരത്തേ ഉസൈദി(റ)നോട് പറഞ്ഞ പ്രകാരം സഅദിനോടും പറഞ്ഞു. കുളിച്ച് വൃത്തിയായി ശുഭ്രവസ്ത്രം ധരിച്ച് സത്യസാക്ഷ്യം പ്രഖ്യാപിക്കുക. ശേഷം രണ്ട് റകഅത് നിസ്കരിക്കുക. സഅദ് തന്റെ ആയുധവുമെടുത്ത് കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങിപ്പോയി.
സഅദി(റ)നെ കണ്ട മാത്രയിൽ അവർ ചോദിച്ചു. എന്താണൊരു മാറ്റം പോയ ഭാവത്തിലല്ലല്ലോ വരുന്നത്. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നേർവഴിയുടെ വെളിച്ചം കടന്നു. സഅദ്(റ) തന്റെ ഗോത്രത്തെ അഭിമുഖീകരിച്ചു. അല്ലയോ ബനുൽ അശ്ഹൽ ഗോത്രക്കാരേ! നിങ്ങൾക്ക് എന്നെ കുറിച്ച് എന്താണഭിപ്രായം. അവർ ഒന്നടങ്കം പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ നേതാവും ഞങ്ങളിൽ ഉന്നതനുമാണ്. ഉടനെ സഅദ്(റ) പ്രഖ്യാപിച്ചു. കാര്യം അങ്ങനെയാണെങ്കിൽ ഇനി നിങ്ങളിൽ ഏതൊരു സ്ത്രീയോ പുരുഷനോ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാതെ എന്നോട് സംസാരിക്കുന്നത് പോലും ഞാനിഷ്ടപ്പെടുന്നില്ല. അവർ ഒന്നാകെ ഇസ്‌ലാം സ്വീകരിച്ചു. അംറ് ബിൻ സാബിത് ബിൻ വഖ്‌ശ് എന്നൊരാൾ മാത്രം വിട്ടു നിന്നു. പിന്നീട് ഉഹ്ദ് ദിവസത്തിൽ അയാൾ ഇസ്ലാം സ്വീകരിച്ചു. മുസ്‌ലിം സൈന്യത്തോടൊപ്പം ചേർന്നു. അന്ന് തന്നെ കൊല്ലപ്പെടുകയും രക്തസാക്ഷിയാവുകയും ചെയ്തു. ജീവിതത്തിൽ ഒരു സുജൂദ് ചെയ്യാൻപോലും അവസരം ലഭിച്ചില്ലെങ്കിലും അയാൾ സ്വർഗ്ഗാവകാശിയാണെന്ന് നബിﷺ സന്തോഷ വാർത്ത പറഞ്ഞു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
