
സുലൈമാൻ നബി (അ) പറഞ്ഞു; ‘അല്ലാഹുവേ, നിന്നെ ഞാൻ സ്തുതിക്കുന്നു. നീ എനിക്ക് മനുഷ്യ – ഭൂത വർഗങ്ങളെ അധീനപ്പെടുത്തിത്തന്നു. അവർ എനിക്കു വേണ്ടി സൗധങ്ങളും നിർമിതികളും ഉണ്ടാക്കി. വേലക്കാരെപ്പോലെ എന്റെ ആജ്ഞപ്രകാരം പണിയെടുത്തു. അല്ലാഹുവേ, നീ എനിക്ക് പക്ഷികളുടെ ഭാഷ പഠിപ്പിച്ചു തന്നു. നിരവധി അനുഗ്രഹങ്ങൾ എല്ലാ മേഖലയിലും
കനിഞ്ഞു നൽകി. സവിശേഷവും വ്യാപകവുമായ അധികാരവും നൽകി’.
ഇസാ നബി (അ) പറഞ്ഞു : ‘അല്ലാഹുവേ, നിന്നെ ഞാൻ സ്തുതിക്കുന്നു. നീ എന്നെ നിന്റെ വചനം അഥവാ, ‘കലിമത്ത്’ ആയി തെരഞ്ഞെടുത്തു. ആദമിനെപ്പോലെ പ്രത്യേകമായ രൂപത്തിൽ മണ്ണിൽ നിന്ന് സൃഷ്ടിച്ചു. നീ എനിക്ക് വേദവും തത്വജ്ഞാനവും നൽകി. തൗറാതും ഇൻജീലും നൽകി. നിന്റെ സമ്മതത്തോടെ മരിച്ചവരെ ജീവിപ്പിക്കാനും അന്ധരെയും വെള്ളപാണ്ഡ് ബാധിച്ചവരെയും ശമിപ്പിക്കാനും അവസരം നൽകി. എനിക്കും മാതാവിനും പൈശാചികതയിൽ നിന്ന് പ്രത്യേക സുരക്ഷ നൽകി’.
പ്രവാചകന്മാരുടെ സ്തുതി വാചകങ്ങൾക്ക് ശേഷം മുത്ത്നബി ഇപ്രകാരം ﷺ പറഞ്ഞു തുടങ്ങി : ‘നിങ്ങളെല്ലാവരും അല്ലാഹുവിന് സ്തോത്രം സമർപ്പിച്ചു. ഞാനും എന്റെ അല്ലാഹുവിനെ സ്തുതിക്കുകയാണ്. എന്നെ മനുഷ്യകുലത്തിന് മുഴുവൻ സുവിശേഷവും താക്കീതുമായി നിയോഗിച്ച, പ്രപഞ്ചത്തിന് കാരുണ്യമായി അയച്ച അല്ലാഹുവിന് സ്തുതി. എന്തിനും പ്രമാണമായി ഖുർആൻ എനിക്ക് അവതരിപ്പിച്ചു തന്നു. മനുഷ്യകുലത്തിലെ ഉത്തമ സമുദായമായി എന്റെ സമുദായത്തെ നിശ്ചയിച്ചു. അവരെ പ്രാമാണിക സമുദായമാക്കി. നിയോഗത്തിൽ അവസാനവും മഹത്വത്തിൽ ഒന്നാമത്തെയും സമുദായമാക്കി. എന്റെ ഹൃദയം വിശാലമാക്കുകയും മാലിന്യങ്ങളിൽ നിന്ന് പവിത്രമാക്കുകയും ചെയ്തു. എന്റെ ശ്രുതിയെ ഉയർത്തുകയും എല്ലാ നന്മകളുടെയും പ്രാരംഭവും പൂർത്തീകരണവുമാക്കി’.
തുടർന്നു പ്രവാചകന്മാർത്തമ്മിൽ അന്ത്യനാളിനെക്കുറിച്ച് സംസാരിച്ചു. ഇബ്രാഹിം നബി (അ) പറയട്ടേ എന്നായി. അവിടുന്ന് പറഞ്ഞു; ‘എനിക്കറിയില്ല’. മൂസാ നബി (അ)യും പറഞ്ഞു, ‘എനിക്കറിയില്ല’. അവസാനം ഇസാ നബി (അ)യിലേക്കെത്തി. അവിടുന്ന് പറഞ്ഞു; ‘എന്തായാലും അന്ത്യനാൾ വരും; പക്ഷേ, എപ്പോഴാണെന്നെനിക്കറിയില്ല. എന്നാൽ ഒരുടമ്പടി അല്ലാഹു എന്നോട് നൽകിയിട്ടുണ്ട്. അത് ദജ്ജാലിന്റെ രംഗ പ്രവേശനത്തെക്കുറിച്ചാണ്. ഞാൻ രണ്ടാമത് ഭൂമിയിലേക്ക് നിയോഗിക്കപ്പെടുന്നതോടെ ദജ്ജാൽ കൊല്ലപ്പെടും. കല്ലുകൾ മുസ്‌ലിംകൾക്കു വേണ്ടി സംസാരിക്കും. യഅ്ജൂജ് – മഅ്ജൂജ്ന്റെ ആഗമനം’ തുടങ്ങിയ കാര്യങ്ങൾ ഈസാ നബി (അ) ചേർത്തു പറഞ്ഞു.
നബി ﷺ ക്ക് നല്ല ദാഹം അനുഭവപ്പെട്ടു. അപ്പോൾ ഒരു ഭാഗത്ത് നിന്ന് പാലും മറുഭാഗത്ത് നിന്ന് തേനും അങ്ങനെ രണ്ട് പാത്രങ്ങളിൽ പാനീയങ്ങൾക്കൊണ്ടുവന്നു. മറ്റൊരു നിവേദന പ്രകാരം മൂടിയ മൂന്ന് പാത്രങ്ങൾ കൊണ്ടുവന്നു. ഒന്നിൽ നിന്ന് അൽപ്പം കുടിച്ചു, അത് വെള്ളമായിരുന്നു. രണ്ടാമത്തേതിൽ നിന്ന് വയർ നിറയെ പാനം ചെയ്തു, അത് പാലായിരുന്നു .മൂന്നാമത്തെ പാത്രത്തിൽ നിന്ന് തീരെക്കുടിച്ചില്ല, ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ചു, അതിൽ മദ്യമായിരുന്നു. ഒരു നിവേദനത്തിൽ വെള്ളപ്പാത്രത്തിന് പകരം തേൻ എന്നാണുള്ളത്. ജിബ്‌രീൽ (അ) പറഞ്ഞു. അവിടുത്തെ സമുദായത്തിന് മദ്യം നിഷിദ്ധമാക്കിയിരിക്കുന്നു. നബി ﷺ പാൽ തെരഞ്ഞെടുത്തപ്പോൾ ജിബ്‌രീൽ (അ) മുത്ത് നബി ﷺ യുടെ ഇരുചുമലുകളിൽ തട്ടിയിട്ട് പറഞ്ഞു. അവിടുന്ന് പരിശുദ്ധിയെ തെരഞ്ഞെടുത്തിരിക്കുന്നു. അവിടുന്ന് മദ്യം തെരഞ്ഞെടുത്തിരുന്നെങ്കിൽ അവിടുത്തെ സമുദായം നഷ്ടത്തിലാവുകയും അനുയായികൾ വളരെ ന്യൂനപക്ഷമാവുകയും ചെയ്യുമായിരുന്നു. അവിടുന്ന് പൂർണമായും വെള്ളം തെരഞ്ഞെടുത്തിരുന്നെങ്കിൽ തങ്ങളുടെ സമുദായം മുങ്ങിപ്പോകുമായിരുന്നു. ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിക്കാണാം : ‘ ഒരു വയോധികൻ ഒരു ഉയർന്ന ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ട് പറഞ്ഞു. അല്ലയോ , ജിബ്‌രീൽ (അ) നിങ്ങൾ ആനയിച്ചു കൊണ്ടുവന്ന മഹദ് വ്യക്തി പവിത്രതയെ തെരഞ്ഞെടുത്തിരിക്കുന്നു. നിശ്ചയമായും അവർ നേർവഴിയിലേക്ക് നയിക്കുന്ന മാർഗദർശിയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
