Tweet 86

    Tweet 86
    September 8, 2022 • Thursday
    Post Header

    ഉമറി(റ)ന്റെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്ന ഒരു നിവേദനം ഇപ്രകാരം വായിക്കാം : ” ഞാൻ ജാഹിലിയ്യാ കാലത്ത് മദ്യത്തിന്റെ ആളായിരുന്നു. പാനം ചെയ്യുകയും പകർന്നു കൊടുക്കുകയും ചെയ്തിരുന്നു. ആലുഉമറിന്റെ വീടിനടുത്ത് ഹസവ്വറ എന്ന ഭാഗത്ത് ഞങ്ങൾ ഒത്തുകൂടുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ഒരു രാത്രിയിൽ ഞാനങ്ങോട്ട് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ചങ്ങാതിമാരിലൊരാളെയും അവിടെക്കാണാനില്ലായിരുന്നു. ഞാനാലോചിച്ചു. മക്കയിലെ ആ കള്ളുകച്ചവടക്കാരന്റെ അടുത്ത് ചെന്നാലോ? ഞാനവിടെയെത്തിയപ്പോൾ അയാളെയും കണ്ടില്ല. അപ്പോൾ ഞാനാലോചിച്ചു. ഇനിയെവിടെപ്പോകാനാ! കഅ്ബയുടെ അടുത്തെത്തി ഏഴോ എഴുപതോ പ്രാവശ്യം വലയം വയ്‌ക്കാം. അങ്ങനെ ഞാൻ പള്ളിയിലെത്തി. അപ്പോഴതാ മുഹമ്മദ് നബി ﷺ നിസ്ക്കാരത്തിൽ നിൽക്കുന്നു. നബി ﷺ നിസ്ക്കരിക്കുമ്പോൾ ശാമിന്റെ ഭാഗത്തേക്ക് തിരിഞ്ഞാണ് നിൽക്കുക. അപ്പോൾ തങ്ങളുടെയും ശാമിൻ്റെയും ഇടയിൽ കഅ്ബയുണ്ടാകും. അഥവാ, കഅ്ബയുടെ അസ്‌വദ് മൂലയുടെയും യമനി മൂലയുടെയും ഇടയിൽ നിന്നു കൊണ്ടാണ് നിസ്ക്കരിക്കുന്നത്. നബി ﷺ യുടെ നിസ്ക്കാരം കണ്ടപ്പോൾ എനിക്കൊരു തോന്നൽ. ഇന്ന് രാത്രി മുഹമ്മദ് ﷺ നെ ഒന്നു കേട്ടു നോക്കിയാലോ? ഉടനെ ഞാനിങ്ങനെ വിചാരിച്ചു, ഞാനടുത്ത് ചെന്ന് കേൾക്കാനൊരുങ്ങിയാൽ എന്റെ സാന്നിധ്യം നബി ﷺ യെ അലോസരപ്പെടുത്തിയേക്കും. ഞാൻ കഅ്ബയുടെ വടക്കേ ഭിത്തി ഹിജ്റിന്റെ ഭാഗത്ത് കൂടി കഅ്ബയുടെ കർട്ടന്റെയുള്ളിൽക്കടന്നു. മെല്ലെമെല്ലെ നബി ﷺ നിസ്ക്കരിക്കുന്നതിന്റെയഭിമുഖമായി എത്തി. എൻ്റെയും പ്രവാചകന്റെﷺയുമിടയിൽ കഅ്ബയുടെ കർട്ടൻ മാത്രമെയുള്ളൂ. നബി ﷺ യുടെ പാരായണം ഞാൻ ശ്രദ്ധാപൂർവം ശ്രവിച്ചു കൊണ്ടിരുന്നു. എൻ്റെ ഹൃദയത്തെ അത് സ്വാധീനിച്ചു. ഞാൻ കരയാൻ തുടങ്ങി. ഇസ്‌ലാം എന്റെ ഹൃദയത്തിൽക്കടന്നു. നബി ﷺ നിസ്ക്കാരം പൂർത്തിയാക്കുന്നത് വരെ ഞാനവിടെ നിന്നു. അവിടുന്ന് പുറത്തേക്ക് പോയപ്പോൾ ഞാനും പിൻതുടർന്നു. ദാറു അബ്ബാസിന്റെയും ദാറു ബിൻ അസ്ഹറിന്റെയും ഇടയിൽ വച്ച് ഞാൻ നബി ﷺ യുടെ അടുത്തെത്തി. അവിടുന്നെന്നെ തിരിച്ചറിഞ്ഞു. ശല്യപ്പെടുത്താനായിരിക്കും എന്ന് കരുതി എന്നെ ഭയപ്പെടുത്തി. എന്നിട്ടെന്നോട് ചോദിച്ചു. ‘ഖത്വാബിന്റെ മോനേ…, ഈ സമയത്തിവിടെ എന്താണ്?’
    ഞാൻ പറഞ്ഞു, ‘ഞാൻ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അംഗീകരിക്കാൻ വന്നതാണ് ‘ . അപ്പോൾ അവിടുന്ന് അല്ലാഹുവിനെ സ്തുതിച്ചു. എന്നിട്ട് പറഞ്ഞു,’ അല്ലയോ ഖത്വാബിന്റെ മകനേ, അല്ലാഹു നിങ്ങളെ നേർവഴിയിലാക്കട്ടെ ‘. എന്നിട്ടെന്റെ മാറിൽ തടവി സ്ഥിരതയ്ക്ക് വേണ്ടി പ്രാർഥിച്ചു. ഞാൻ തങ്ങളെ വിട്ടുപിരിഞ്ഞു. അവിടുന്ന് വീട്ടിലേക്കും പ്രവേശിച്ചു”.

    ഇത്തരം ഒരനുഭവം മുമ്പ് ഉണ്ടായി എന്നത് നേരത്തെ ഉദ്ധരിച്ച നിവേദനത്തോട് എതിരാകുന്നില്ല. ആദ്യത്തെ ഒരനുഭവത്തിന് ശേഷം മനം മാറുകയോ വശീകരിക്കപ്പെടുകയോ ആകാമല്ലോ? മാത്രമല്ല, അബൂജഹൽ മുന്നോട്ടു വച്ച മോഹനമായ ഒരു സമ്മാനം പ്രതീക്ഷിച്ചു കൊണ്ടായിരുന്നല്ലോ ഉമർ വാളും ഊരി രംഗപ്രവേശനം ചെയ്തത്. അക്കാലത്തെ ഏതൊരു യുവാവിനെയും വീഴ്ത്താൻ പറ്റുന്ന ഓഫറായിരുന്നല്ലോ അത്. ഇത്തരമൊരു ബോധ്യത്തിലൂടെ ഉമറി (റ)ന്റെ ഈ രണ്ട് നിവേദനങ്ങളെയും നമുക്ക് ചേർത്തു വച്ച് തന്നെ വായിക്കാം.

    ഉമറി(റ)ന്റെ ഇസ്‌ലാമാശ്ലേഷത്തിൽ അദ്ദേഹത്തിന് തന്നെ ആത്മസംതൃപ്തി അനുഭവപ്പെട്ടു. അങ്ങനെ അദ്ദേഹം ചൊല്ലിയ കവിതയുടെ സാരം ഇങ്ങനെ വായിക്കാം.

    “അനിവാര്യമായും അരുളേണ്ട സ്തോത്രങ്ങൾ
    ഔദാര്യവാനേ നിനക്ക് ഞാനോതുന്നു.

    വൃത്താന്ത ദൂതന്റെ സത്യമാം മൊഴികളെ
    ആദ്യമേ ഞങ്ങൾക്കളവായ് ധരിച്ചു പോയ്.

    ഖത്വാബിൻ മകളെ ഞാനക്രമിച്ചതിൽപ്പിന്നെ
    നാഥൻ കനിഞ്ഞല്ലോ നേർമാർഗമെന്നിലും

    ശത്രുക്കളപ്പോൾപ്പറഞ്ഞു ജനമധ്യത്തിൽ,
    ഉമറോ പതിച്ചു പോയ് ‘സാബിഈ’ മാർഗത്തിൽ

    ശ്രേഷ്ഠ വചസ്സുകൾ അവളോതും നേരത്ത്
    അക്രമിച്ചഹോ കഷ്ടം ! ദുഃഖിച്ചിടുന്നു ഞാൻ

    അർശിന്റെ അധിപനാം നാഥനോടവൾ തേടി.
    അഹ്മദോ ﷺ ഞങ്ങളിൽ ഇന്നു പ്രസിദ്ധരാം.

    യാഥാർഥ്യമേകുന്ന സത്യപ്രവാചകാ..
    താക്കീതറിയിക്കും വിശ്വസ്ത നായകാ..”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...