Tweet 69

    Tweet 69
    August 22, 2022 • Monday
    Post Header

    അവൾ രംഗം വിശദീകരിച്ചു : “ഹംസ(റ)യ്ക്ക് ദേഷ്യം പിടിച്ചു. അദ്ദേഹം അബൂ ജഹലിനെ ലക്ഷ്യം വച്ചു പള്ളിയിലേക്ക് നടന്നു. അതാ ഇരിക്കുന്നു , കൂട്ടുകാർക്കൊപ്പം അയാൾ ! നേരെ അടുത്തു ചെന്നു. കൈയിലുള്ള വില്ലു കൊണ്ട് തലയ്ക്കൊരടി കൊടുത്തു. നീരസത്തോടെ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. മുഹമ്മദ് ﷺ നെ നീ ചീത്ത പറയുകയോ? ഹാ! ഞാനും ഇപ്പോൾ മുഹമ്മദ് ﷺ ന്റെ മതത്തിലാണ്. ഞാനും സത്യവാചകമാണ് പറയുന്നത്. ധൈര്യമുണ്ടെങ്കിൽ എന്നോട് സംസാരിക്കാൻ വരൂ”. ഉടനെ അബൂജഹലിന്റെ കുടുംബക്കാരായ ബനൂ മഖ്സൂമുകാർ എഴുന്നേറ്റു. ഹംസ (റ)യെ നേരിടാൻ ഒരുങ്ങി. അബൂ ജഹൽ ഇടപെട്ടു : “ഹംസ (റ)യെ വിട്ടേക്കൂ. ഞാൻ അദ്ദേഹത്തിന്റെ സഹോദരന്റെ മകനെ വല്ലാതെ ആക്ഷേപിച്ചിരുന്നു “.

    ശേഷം ഹംസ (റ) വീട്ടിലേക്കു മടങ്ങി. പലരും അദ്ദേഹത്തോട് ചോദിച്ചു; ‘അല്ല, നിങ്ങൾ ആ സാബിഈ മതത്തിൽ ചേരുകയാണോ? ഖുറൈശികളുടെ നേതാവായ താങ്കൾ മുൻഗാമികളുടെ മതത്തെ നിരാകരിക്കുകയോ? അതിനേക്കാൾ നല്ലത് മരിക്കുന്നതല്ലേ? ‘ ഹംസ (റ)യുടെ മനസ്സിൽ ആശയ സംഘട്ടനം തുടങ്ങി. പിൽക്കാലത്തദ്ദേഹം പറഞ്ഞു : “അന്നത്തെ രാത്രി പോലെ മാനസിക സംഘർഷം അനുഭവിച്ച ഒരു സന്ദർഭവും എനിക്കുണ്ടായിട്ടില്ല. പിശാചിന്റെ ദുർബോധനം എന്നെ വല്ലാതെ അലട്ടി. ഒടുവിൽ ഞാൻ പ്രാർഥിച്ചു. അല്ലാഹുവേ, ഞാനീ സ്വീകരിച്ച വഴി ശരിയാണെങ്കിൽ എന്റെ ഹൃദയത്തിൽ നീ ഈ ആദർശം ഉറപ്പിക്കേണമേ! അല്ലാത്ത പക്ഷം എനിക്കൊരു പോംവഴി നീ കാണിച്ചു തരേണമേ! പിറ്റേന്ന് രാവിലെ നബി ﷺ യുടെ സന്നിധിയിലെത്തി ഇപ്രകാരം പറഞ്ഞു. ‘ഞാൻ വല്ലാത്ത ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയില്ല. എന്നെ ആശ്വസിപ്പിക്കുന്ന എന്തെങ്കിലും എന്നോട് സംസാരിക്കൂ. ഞാൻ കേൾക്കാൻ ഏറ്റവും ആഗ്രഹിക്കുന്ന സമയമാണിത്’.
    നബി ﷺ ഹൃദ്യമായി സംസാരിച്ചു. മതത്തിന്റെ മാധുര്യവും നിഷേധത്തിന്റെ നഷ്ടവും ബോധ്യപ്പെടുത്തി. സുവിശേഷവും താക്കീതും അറിയിച്ചു “. ഹംസ (റ)യുടെ ഹൃദയത്തിൽ ഇസ്‌ലാം ആഴ്ന്നിറങ്ങി. അല്ലാഹു അദ്ദേഹത്തിന് ഈമാൻ(ദൃഢ വിശ്വാസം) കടാക്ഷിച്ചു. ഉടനെ ഇങ്ങനെ പ്രതികരിച്ചു : “അവിടുന്ന് സത്യസന്ധനും സത്യദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഈ മതം നമുക്ക് പ്രചരിപ്പിക്കണം. ഞാൻ പഴയ വിശ്വാസത്തിൽ തുടർന്നാൽ ആകാശത്തിന്റെ മേൽക്കൂര സ്വീകരിക്കാൻ എനിക്കവകാശമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു “.
    ഹംസ(റ)യുടെ വിശ്വാസം സുശക്തമായി. പ്രവാചകനു ﷺ മായുള്ള ഉടമ്പടി ഭദ്രമായി. അതോടെ ശത്രുക്കൾ പല കുതന്ത്രങ്ങളും മാറ്റി വെച്ചു. ശക്തനായ ഒരു പോരാളി പ്രവാചകനൊ ﷺ പ്പമുണ്ട് എന്നവർ തിരിച്ചറിഞ്ഞു.

    ഹംസ(റ) ഇസ്‌ലാം സ്വീകരിച്ചതിന്റെ സാഹചര്യം ഉണർത്തിക്കൊണ്ട് അൽഫത്ഹ് അധ്യായത്തിലെ ഇരുപത്തിയാറാം സൂക്തം അവതരിച്ചു. ആശയം ഇപ്രകാരമാണ്. “സത്യനിഷേധികൾ അവരുടെ ഹൃദയങ്ങളിൽ ജാഹിലിയ്യാ കാലത്തെ അഭിമാന ബോധം ഉയർത്തിയപ്പോൾ അല്ലാഹു അവന്റെ ദൂതനും വിശ്വാസികൾക്കും മനസ്സമാധാനം നൽകി. അവരെ ഭയഭക്തിയുടെ വചനത്തിന്മേൽ ഉറപ്പിച്ചു നിർത്തി. അതിന്നവകാശികളായ അവർ അതർഹിക്കുന്നു. അല്ലാഹു എല്ലാം നന്നായി അറിയുന്നവനാകുന്നു.”

    ഇസ്‌ലാം സ്വീകരിച്ച ഹംസ (റ) അഭിമാനപൂർവം ഇങ്ങനെ ആലപിച്ചു.
    (ഹമിദ് തുല്ലാഹ ഹീന ഹദാ ഫുആദി…)
    “ഇസ്‌ലാം എനിക്ക് കനിഞ്ഞ സർവേശ്വരാ,
    നിന്നെ സ്തുതിക്കുന്നു. നേർവഴി തന്നതിൽ
    പ്രതാപിയാം അല്ലാഹു നൽകിയ മതമവൻ
    അടിമകൾക്കെപ്പൊഴും അലിവ് നൽകീടുന്നു.
    ഇലാഹിൻ സന്ദേശം വായിക്കും ബുദ്ധിമാൻ
    ഹൃദയത്തിലേറ്റിയാൽ ബാഷ്പം പൊഴിക്കുന്നു.
    അഹ്മദിൻ ﷺ സന്ദേശം വ്യക്തമാം സൂക്തികൾ
    വാക്കും പൊരുളും ഇണങ്ങും സ്വരാക്ഷരം….
    അനുസരിക്കപ്പെടും അഹ്മദ് മുസ്ഥഫാ ﷺ
    ദുർബല വാക്കുകൾ അതിനെ മറയ്ക്കുകില്ല “.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...